Site icon Fourteen Kerala – 14 Kerala News

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്, അന്വേഷണം അവസാനിപ്പിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത്.

എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
എൽഡിഎഫ് കാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജൻസികൾക്ക് വിടാൻ ഒരുങ്ങിയിരുന്നു. ‌‌കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. നേരത്തെ വിജിലൻസ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും അന്വേഷണം നടത്തി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുൻപും വി ഡി സതീശന് അനുകൂലമായി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു റിപ്പോർട്ട്. പുനർജനി പദ്ധതിയുടെ പണം വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുകെ ആസ്ഥാനമായ മിഡലാൻഡ് ഇൻറർനാഷണൽ എഡ്ഡ് ട്രസ്റ്റ് എന്ന സംഘടനയാണ് വിവിധ വ്യക്തികളിൽ നിന്നും 22500 പൗണ്ട് സമാഹരിച്ചത്. ഇത് മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സംഘടനയുടെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നത്. ഇതിൽ ഫെറ നിയമത്തിലെ 3(2)(എ) ലംഘനം നടന്നിട്ടുണ്ടോയെന്നതിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വീട് വെച്ചുനൽകാൻ ലണ്ടനിലെ ബർമിംഗ്ഹാമിൽ നടന്ന ചടങ്ങിൽ ധനസഹായം ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് വിജിലൻസിലേക്ക് പരാതി എത്തുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ- യൂണിറ്റ്- 2 2023 മുതൽ അന്വേഷണം നടത്തി.വി ഡി സതീശനെതിരെ കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ ആദ്യ റിപ്പോർട്ട്. വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിള്‍ സംഘടനവഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപയോഗിച്ച് വീടുനിർമ്മാണവും നടന്നിട്ടുണ്ട്. വി ഡി സതീശൻ സംഘടനാ ഭാരവാഹി അല്ലാത്തിനാൽ പണം ദുരുപയോഗത്തിന്‍റെ കാര്യത്തിൽ വിജിലൻസ് അന്വേഷണം നിൽക്കില്ലെന്നായിരുന്നു ആദ്യ ശുപാർശ.

എന്നാൽ വിദേശനാണ്യവിനിമയ ചട്ടത്തെ കുറിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത വീണ്ടും നിർദേശം നൽകി. അതേതുടർന്ന് സിബിഐ അന്വേഷണത്തിനുള്ള പുതിയ ശുപാർശ നൽകിയിരുന്നു.

Exit mobile version