ന്യൂഡൽഹി : ജീവന് കടുത്ത ഭീഷണിയുണ്ടെങ്കിലും ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രമുഖ വാർത്താ ഏജൻസിയായ എഎഫ്പിക്ക് ഇ-മെയിൽ വഴി നൽകിയ പ്രതികരണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ അവർ കൊലപ്പെടുത്തിയേക്കാമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചേക്കാമെന്നും അവർ പറഞ്ഞു. തന്റെ വിധിയെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെങ്കിലും ജനങ്ങളുടെ ആഗ്രഹപ്രകാരം തിരികെ പോകേണ്ടതുണ്ടെന്നും ഹസീന വ്യക്തമാക്കി.
2024ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയെന്ന കേസിൽ ഷെയ്ഖ് ഹസീന പ്രതിയാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ധാക്കയിലെ പ്രത്യേക കോടതി ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരായ കുറ്റങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹസീനയുടെ വാദം.വധശിക്ഷാ വിധിക്ക് പിന്നാലെ നിയമനടപടികൾക്കായി ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്.
