Site icon Fourteen Kerala – 14 Kerala News

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു: ഏഴ് പേർ നിരീക്ഷണത്തിൽ, ജാഗ്രതാ നിർദേശം

കാസർകോട്: എച്ച്1എൻ1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യശോദയുടെ ചികിത്സ.

ആദ്യം പനിയും കടുത്ത ചുമയും ബാധിച്ച് യശോദ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ എച്ച്1എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയതോടെ കൂടുതൽ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയ്ക്ക് മറുപടി ലഭിക്കാതെ ഇവർ മരണത്തിന് കീഴടങ്ങി.

യശോദയുമായി അടുത്തിടെ സമ്പർക്കത്തിൽ ഏർപ്പെട്ട 7 പേർക്ക് സമാനമായ പനി, ചുമ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരുന്നതുവരെ ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സാഹചര്യം കണക്കിലെടുത്ത് അജാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രത പാലിക്കാൻ ജില്ലാ ആരോഗ്യവകുപ്പ് നിർദേശം നൽകി. പനി ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

നേരത്തെ അജാനൂർ മേഖലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ എച്ച്1എൻ1 കേസ് സ്ഥിരീകരിക്കുന്നത്. കാസർകോട് ജില്ലയിൽ നിലവിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.പനി, ചുമ, ശ്വാസതടസം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ചികിത്സ തേടണമെന്നും, തിരക്ക് കൂടിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Exit mobile version