കലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി. ജൂലൈ 23ന് ലങ്കാസ്റ്ററിൽ വെച്ചാണ് സംഭവം. സോളമൻ, മരോഷിന എന്നീ കുട്ടികളെയാണ് പിതാവ് ഡേവിഡ് സുക്കോണി (71) കൂട്ടിക്കൊണ്ടുപോയത്.
സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്നും അവരുടെ ജീവന് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തവിട്ടുനിറമുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡ് സുക്കോണിയെയും കുട്ടികളെയും അവസാനമായി കണ്ടത് ‘SOLOYST’ രജിസ്ട്രേഷൻ നമ്പറുള്ള 2011 മോഡൽ കറുത്ത ലിങ്കൺ ടൗൺ കാറിലാണ്.
കുട്ടികളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് പൊലീസ് പറഞ്ഞു.തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ല. കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച തർക്കമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളെ ഉടൻ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. കുട്ടികളുടെ ഫോട്ടോയും കാറിന്റെ വിവരങ്ങളും ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് അറിയിപ്പും നൽകിയിട്ടുണ്ട്. ഹൈവേകളിലും എയർപോർട്ടുകളിലും പരിശോധന ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
