Site icon Fourteen Kerala – 14 Kerala News

വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ, കഴിഞ്ഞ 10-12 വർഷമായി കാത്തിരുന്ന നിമിഷം’; കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിവാർത്തയിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഉയർന്ന വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പോരാട്ടത്തിന്റെ വിജയമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വാർത്ത അറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും, ഒടുവിൽ ഭരണകൂടത്തിന് ജനകീയ ശക്തിക്ക് മുന്നിൽ വഴങ്ങേണ്ടി വന്നെന്നും അവർ ഡൽഹിയിൽ പ്രതികരിച്ചു.

“പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഭരണകൂടം ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എങ്കിലും ഇന്ത്യയുടെ യുവജനങ്ങൾ ഒരടി പോലും പിന്നോട്ട് പോയില്ല. ഒടുവിൽ സർക്കാരാണ് വഴങ്ങിയത്. ഞങ്ങൾ എന്നും വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ടു. എന്റെ സഹോദരൻ രാഹുൽ ഗാന്ധി ഈ വിഷയത്തിൽ ഏറെക്കാലമായി നിരന്തരം പോരാടുകയും വിദ്യാർത്ഥികൾക്കായി ശബ്ദമുയർത്തുകയും ചെയ്തിരുന്നു,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഈ പോരാട്ടത്തിൽ പങ്കാളികളായ എല്ലാവർക്കും, രാഹുൽ ഗാന്ധിക്കും, കോൺഗ്രസ് പാർട്ടിക്കും, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ ഭാരവാഹികൾക്കും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയ മുഴുവൻ ആളുകൾക്കും പ്രിയങ്ക നന്ദി അറിയിച്ചു. ശരിയായ കാര്യത്തിനുവേണ്ടി ഉറച്ചുനിന്ന എല്ലാവരെയും അവർ അഭിനന്ദിച്ചു.

“എല്ലാറ്റിനുമുപരി ഇത് ഈ രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവതയുടെയും വിജയമാണ്. സത്യം പറഞ്ഞാൽ ഈ വാർത്ത അറിഞ്ഞപ്പോൾ ഞാൻ വളരെ വികാരാധീനയായിപ്പോയി. കഴിഞ്ഞ 10-12 വർഷമായി പലപ്പോഴും ഞാൻ ചിന്തിച്ച കാര്യമായിരുന്നു — നമ്മുടെ യുവജനങ്ങൾ എപ്പോഴാണ് അനീതിക്കെതിരെ ഉണരുക എന്ന്. ഇന്ന് അതിന് കൃത്യമായ ഉത്തരമാണ് രാജ്യം കണ്ടത്,” പ്രിയങ്ക കൂട്ടിച്ചേർത്തു.

Exit mobile version