പെരുമ്പാവൂർ: സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി.ആർ. മുഹമ്മദ് റാഫിയാണ് (42) പിടിയിലായത്.
ഫോൺ ടെക്നീഷ്യൻ കൂടിയായ ഇയാൾക്കെതിരെ ഒന്നിലധികം പരാതികളാണ് പൊലീസിന് ലഭിച്ചത്.
2018ൽ ഒരു യുവതി ഫോണിന്റെ ഡിസ്പ്ലേ മാറ്റുന്നതിനായി ഇയാളുടെ കടയിൽ ഫോൺ ഏൽപ്പിച്ചിരുന്നു. ആ സമയത്ത് ഫോണിലുണ്ടായിരുന്ന യുവതിയുടെയും കൂട്ടുകാരിയുടെയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മുഹമ്മദ് റാഫി രഹസ്യമായി തന്റെ കമ്പ്യൂട്ടറിലേക്ക് പകർത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതാണ് കേസിന് ആധാരമായ പ്രധാന സംഭവങ്ങളിലൊന്ന്.ഇയാളുടെ റെക്കോഡിങ് സ്റ്റുഡിയോയിൽ ഡബ്ബിങ്ങിനായി എത്തിയ മറ്റൊരു യുവതിയുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതായും പരാതിയുണ്ട്. “കൂടുതൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടും” എന്ന് പറഞ്ഞ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കേസിൽ വ്യക്തമാക്കുന്നു.
രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട്, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇയാളുടെ കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതുപോലെ മറ്റ് യുവതികളുടെ ചിത്രങ്ങൾ കൂടി ഇയാളുടെ കൈവശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സ്വകാര്യത ലംഘിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോൺ റിപ്പയറിനോ മറ്റ് സേവനങ്ങൾക്കോ നൽകുമ്പോൾ വ്യക്തിപരമായ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
