Site icon Fourteen Kerala – 14 Kerala News

രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ പെട്രോൾ ആക്രമണക്കേസിൽ ദൃക്‌സാക്ഷിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ യുവാവിൻ്റെ ബന്ധുക്കൾ രംഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവ് സ്വദേശി രതീഷ് (35) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രതീഷിന്റെ ബന്ധുക്കൾ രംഗത്തെത്തി.

ഇതോടെ പെട്രോൾ ആക്രമണവുമായി ബന്ധപ്പെട്ട മരണസംഖ്യ മൂന്നായി ഉയർന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെ വെമ്പായം ബാർ റെസിഡൻസിയിലാണ് ആക്രമണം നടന്നത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി അനീഷ് സമീപത്തെ പമ്പിൽ നിന്ന് ക്യാനിൽ പെട്രോൾ വാങ്ങിയെത്തി അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

തുടർന്ന് തീപടർന്ന് വൻ ദുരന്തമുണ്ടായി.പെട്രോൾ ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷും ആക്രമണത്തിനിരയായ വെമ്പായം തേക്കട മാടൻനട സ്വദേശി നവാസും കഴിഞ്ഞ ദിവസം മരിച്ചു. മരിച്ച അനീഷും നവാസും രതീഷിന്റെ ടിപ്പർ ലോറികളിലെ ഡ്രൈവർമാരായിരുന്നു.ഇവരുടെ മരണത്തിന് പിന്നാലെ കേസിൽ രതീഷിനെ പ്രതി ചേർക്കുമെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.

കടുത്ത പീഡനമാണ് നേരിടേണ്ടി വന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെയാണ് രതീഷിനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതിനിടെ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ കൂടി വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.

Exit mobile version