Site icon Fourteen Kerala – 14 Kerala News

ഇലക്ട്രിസിറ്റി എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്ത്

ഹൈദരാബാദ്: തെലങ്കാനയിൽ വൻ അഴിമതി പുറത്ത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡിവിഷണൽ എൻജിനീയർ മുത്യം വെങ്കട്ടരമണയെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി.) അറസ്റ്റ് ചെയ്തു.

പ്രതിയുമായി ബന്ധപ്പെട്ട ഹൈദരാബാദിലെയും ബന്ധുക്കളുടെയും വീടുകൾ ഉൾപ്പെടെ എട്ടിടങ്ങളിൽ നടത്തിയ റെയ്ഡിൽ 150 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളാണ് വിജിലൻസ് പിടിച്ചെടുത്തത്. പരിശോധനയിൽ നാലുകോടിയോളം രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണവും നാലിടങ്ങളിലായി എട്ടുകോടിയോളം രൂപ വിലവരുന്ന ആഡംബര ഫ്ലാറ്റുകളും കണ്ടെത്തി.

കൂടാതെ 52 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങൾ, മൂന്ന് കാറുകൾ, 30 ലക്ഷത്തിന്റെ ഇലക്ട്രോണിക്സ്, 20 കുപ്പി മുന്തിയ വിദേശമദ്യം എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഭാര്യയുടെ പേരിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കോടികളുടെ നിക്ഷേപവും നാല് നിർമാണ കമ്പനികളും പ്രതി നടത്തിവന്നിരുന്നു. ഈ കമ്പനികൾ വഴി പത്ത് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചതായും കണ്ടെത്തിയതോടെയാണ് ആകെ സ്വത്തുക്കളുടെ മൂല്യം 150 കോടി കവിഞ്ഞതായി എ.സി.ബി. വ്യക്തമാക്കിയത്.

Exit mobile version