തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന എസ്ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു.എസ്ഐടി റിപ്പോർട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. റിപ്പോർട്ടിൽ നിയമോപദേശം തേടിയ ശേഷം തുടർ നടപടിയുണ്ടാകും. ആഭ്യന്തരമന്ത്രി ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും വിവരമുണ്ട്. എസ്ഐടി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.
ഗൺമാൻമാരുടെ മർദ്ദനക്കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടതായാണ് എസ്ഐടിയുടെ കണ്ടെത്തൽ. നടപടി വൈകിയാൽ അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് സർക്കാർ വേഗത്തിൽ നീങ്ങുന്നത്.വിഷയത്തിൽ ഡിജിപി നേരത്തെ അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു.
എസ്ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതിന്റെ തെളിവുകൾ എസ്ഐടി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അജിത് കുമാറിന്റെ പേരെടുത്ത് പറയുന്ന റിപ്പോർട്ടിനൊപ്പം കൂടുതൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.ശുപാർശ ലഭിച്ചാൽ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.മർദ്ദന കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നുമാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ അടക്കം രേഖപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
എഡിജിപി അജിത് കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നും റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി.
ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12, 13, 14, 15 തീയതികളിലായി പൊലീസ് ക്ലബിൽ താമസിപ്പിച്ച് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്.
“ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ല, ആരും അറിയില്ല” എന്ന് അജിത് കുമാർ പറഞ്ഞതായും മൊഴിയുണ്ട്. അജിത് കുമാർ മോശമായി പെരുമാറിയെന്ന് ഒരു എസ്ഐയും മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് പറഞ്ഞ എസ്ഐ, അത് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടും എസ്ഐടിക്ക് കൈമാറിയിട്ടുണ്ട്.
