കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലൂർ സ്വദേശിയായ ബാലൻ എന്ന ‘ഉപ്പുമാവ് ബാലൻ’ ആണ് 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറസ്റ്റിലായത്.
പണം നൽകി ആളുകളെ അയച്ച് ലിറ്ററുകണക്കിന് മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച ശേഷം, ഉയർന്ന വിലയ്ക്ക് പെഗ്ഗ് കണക്കായും ചെറിയ കുപ്പികളിലായും ആവശ്യക്കാർക്ക് വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
ആദിവാസി കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ഉപ്പുമാവ് ബാലന്റെ അനധികൃത മദ്യക്കച്ചവടം ഏറെയും നടന്നിരുന്നത്. നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഘം ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചത്. മുൻപും അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ബാലൻ.
ഇയാളുടെ പേരിന് പിന്നിലുള്ള കൗതുകകരമായ കഥയും പുറത്തുവന്നിട്ടുണ്ട്. പണ്ട് കുപ്രസിദ്ധ കുറ്റവാളി വീരപ്പന്റെ സംഘത്തിൽ ചന്ദനക്കടത്ത് സംഘത്തിലുണ്ടായിരുന്ന കാലത്ത് സ്ഥിരമായി ഉപ്പുമാവ് മാത്രം കഴിച്ചിരുന്ന ഇയാൾ അങ്ങനെയാണ് ‘ഉപ്പുമാവ് ബാലൻ’ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.
