അമരാവതി: താൻ മരിച്ചാൽ വയോധികയായ അമ്മ ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയെത്തുടർന്ന്, അമ്മയ്‌ക്കൊപ്പം കനാലിൽ ചാടി മകൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റാവുലപാലത്താണ് നാടിനെ നൊമ്പരപ്പെടുത്തിയ ദാരുണ സംഭവം നടന്നത്. മീസാല സൂര്യവതി (56), അമ്മ വടപള്ളി ബുരമ്മ (80) എന്നിവരാണ് കനാലിൽ ചാടിയത്.
ഞായറാഴ്ച രാവിലെ പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് മുക്തേശ്വരം പ്രധാന കനാലിന് കുറുകെയുള്ള പാലത്തിൽ നിന്ന് ഇവരുടെ ബൈബിളും മറ്റ് വ്യക്തിഗത സാധനങ്ങളും കണ്ടെടുക്കുകയായിരുന്നു.
തിരച്ചിലിനൊടുവിൽ സൂര്യവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും, അമ്മ ബുരമ്മയ്ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വർഷങ്ങൾക്കു മുൻപ് ഭർത്താവും അടുത്തിടെ വാഹനാപകടത്തിൽ മൂത്ത മകനും മരിച്ചതോടെ മാനസിക സങ്കടങ്ങളിലൂടെയാണ് സൂര്യവതി കടന്നുപോയിരുന്നത്. കാഴ്ചപരിമിതിയടക്കം വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മയെ, തന്റെ മരണശേഷം ആര് പരിപാലിക്കുമെന്ന ആശങ്ക സൂര്യവതി ബന്ധുക്കളോട് പങ്കുവെച്ചിരുന്നു.
“ഞാൻ മരിച്ചാൽ അമ്മ അനാഥയാകും, അതിന് അനുവദിക്കില്ല” എന്ന് ഇവർ പലപ്പോഴും പറഞ്ഞിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
