തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച നിലപാടുകളെല്ലാം ഇന്നും ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് മകൻ വി.എ. അരുൺകുമാർ. അഴിമതി, പരിസ്ഥിതി, അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ എന്നിവയ്ക്കായി അവസാനം വരെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഈ നിലപാടുകൾ പുതിയ തലമുറ പഠനവിഷയമാക്കേണ്ടതാണെന്നും അരുൺകുമാർ പറഞ്ഞു. വി.എസിന്റെ ഒന്നാം ചരമദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിതാവിനെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. കുറേയധികം നാള്‍ അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു. കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു. ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് അച്ഛന് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഉള്ളപ്പോഴായിരുന്നു.
അപ്പോഴും അച്ഛന്‍ തിരക്കായിരുന്നു. പിന്നീട് വയ്യാതെ വന്ന സമയത്താണ് അച്ഛനെ നോക്കാന്‍ കുടുംബം ആകെ ഒരുമിച്ച് വന്നത്. അച്ഛന്‍ ഇല്ല എന്നുള്ളത് ഇന്നും അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍ എല്ലാവരും. അച്ഛന്‍ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് വിചാരിക്കാനാണ് മനസ് പറയുന്നത്. ആ ഒരു വിചാരവുമായാണ് ഞങ്ങള്‍ കഴിയുന്നത് – അദ്ദേഹം പറഞ്ഞു.
ഒന്നാം ചരമദിനത്തോട് അനുബന്ധിച്ച് വേലിക്കകത്ത് വീട്ടിൽ വി.എസ്. അച്യുതാനന്ദന്റെ പ്രതിമ സ്ഥാപിച്ചു. വി.എസിന്റെ ഭാര്യ വസുമതിയും മകൻ അരുൺകുമാറും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി ആണ് പ്രതിമ നിർമ്മിച്ചത്.
