Site icon Fourteen Kerala – 14 Kerala News

പൊലീസിനെ കണ്ട് കാർ റിവേഴ്സടിച്ചു, ഒടുവിൽ ഫുട്പാത്തിലിടിച്ച് കുടുങ്ങി, പിടിച്ചത് 4 കിലോ കഞ്ചാവ്

തിരൂർ: പൊലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട പ്രതികളിൽ നിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. പുറത്തൂർ ആശുപത്രിപ്പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ബീരാഞ്ചിറ-പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30-ന് പോലീസ് പട്രോളിങ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിൽ വെച്ചാണ് സംഭവം. കാറിലിരിക്കുകയായിരുന്ന പ്രതികൾ പോലീസ് വാഹനം കണ്ടതോടെ കാർ അതിവേഗത്തിൽ പുറകോട്ട് എടുക്കാൻ ശ്രമിച്ചു. എന്നാൽ നിയന്ത്രണം വിട്ട കാർ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങുകയായിരുന്നു.
ഇതോടെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. തുടർന്നാണ് വാഹനത്തിൽ പരിശോധന നടത്തിയത്. കാറിനുള്ളിൽ നിന്ന് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർ സ്ഥിരമായി കേരളത്തിന് പുറത്തുനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.

തിരൂർ സി.ഐ അനൽകുമാർ ടി. മേപ്പള്ളി, എസ്.ഐമാരായ എൻ.ആർ. സുജിത്, ജിഷ്ണു, സി.പി.ഒമാരായ അനന്തു, ആദർശ്, ആശിഷ് സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Exit mobile version