കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. കാസർകോട്ടും മലപ്പുറത്തുമായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒന്നര വയസും അഞ്ചുമാസവും മാത്രം പ്രായമുള്ള രണ്ട് പിഞ്ചുകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. കാസർകോട് പൈവളിഗെയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരനായ റിതുരാജിനെയാണ് തെരുവുനായ കൂട്ടം ക്രൂരമായി ആക്രമിച്ചത്. ഗുരുപ്രസാദ്-തുളസി ദമ്പതികളുടെ മകനായ റിതുരാജിന്റെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കുട്ടിയെ ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, മലപ്പുറം ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീടിനുള്ളിൽ കയറി കടിക്കുകയായിരുന്നു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കുഞ്ഞിന്റെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമാകുന്നതിനിടയിൽ, പിഞ്ചുകുട്ടികൾക്ക് നേരെയുണ്ടായ ഈ തുടർച്ചയായ ആക്രമണങ്ങൾ പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
ഇതേ പ്രദേശത്ത് വെച്ച് മറ്റ് രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. ജനവാസ മേഖലകളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നതിനിടയിൽ, വീടിനുള്ളിൽ പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയുണ്ടായത് നാട്ടുകാരിൽ കടുത്ത ഭീതിയും പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്. സംഭവത്തിൽ പ്രദേശവാസികൾ അടിയന്തര നടപടി ആവശ്യപ്പെട്ടു. വാക്സിനേഷനും വന്ധ്യംകരണവും ഉൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ആവശ്യം.പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
