ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഡല്‍ഹിയില്‍ ശക്തമാകുന്നു. നിരാഹാര സമരം തുടര്‍ന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരം ഏറ്റെടുത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്.
താൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി വ്യക്തമാക്കിയ ദീപ്‌കെ, ഡല്‍ഹി പൊലീസ് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു. വലിയ അബദ്ധമാണ് പൊലീസ് കാണിച്ചിരിക്കുന്നതെന്നും സമരരംഗത്തു നിന്ന് ആരും പിന്തിരിയാതെ എല്ലാവരും ജന്തര്‍ മന്തറിലേക്കെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജൂലൈ 20-ന് നിശ്ചയിച്ചിരിക്കുന്ന സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റമില്ലാതെ തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. അതേസമയം, സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സമരക്കാരോട് ഒഴിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിഷേധം കടുപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.അതേസമയം ഇന്ന് രാവിലെയാണ് സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് . തീർത്തും സമാധാനപരമായി മുന്നോട്ട് പോയ സമരപ്പന്തലിലേക്ക് പൊലീസും കേന്ദ്രസേനയും ഇരച്ചുകയറി അപ്രതീക്ഷിത നടപടി സ്വീകരിക്കുകയായിരുന്നു.
ഇതോടെ ജന്തർ മന്തർ വലിയ സംഘർഷാവസ്ഥയിലേക്ക് വഴിമാറി. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. സിജെപി (സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്) സ്ഥാപകൻ അഭിജീത് ദീപ്‌കെ അടക്കമുള്ള പ്രമുഖ നേതാക്കൾ സമരസ്ഥലത്ത് ഇല്ലാത്ത സമയം നോക്കിയായിരുന്നു പൊലീസിന്റെ നീക്കം.
സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം വാങ്ചുക്കിനെ പരിശോധിക്കാനിരിക്കെയാണ് സുരക്ഷാസേന സമരപ്പന്തൽ വളഞ്ഞത്. വലിയ പൊലീസ് സന്നാഹത്തോടെ, വെളുത്ത ബെഡ്ഷീറ്റ് കൊണ്ട് പൂർണ്ണമായി മൂടിയാണ് സോനം വാങ്ചുക്കിനെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്.തുടർച്ചയായ 21-ാം ദിവസമാണ് സോനം വാങ്ചുക്കിന്റെ നിരാഹാര സമരം പിന്നിടുന്നത്. 20 ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 9.5 കിലോയോളം കുറഞ്ഞത് ആരോഗ്യനിലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.
