തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യുവിന് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്‌യു അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിന് ചില രീതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കാവുന്നതേയുള്ളൂ. വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.അതേസമയം കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കും.
ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ അതിരുവിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടാൻ തീരുമാനിച്ചു. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് കെപിസിസി ആവശ്യപ്പെടും. വിഷയത്തിൽ പരസ്യമായ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം.പഠിച്ച കോളജിൽ വച്ച് താൻ അപമാനിക്കപ്പെട്ടു എന്ന വികാരത്തിലാണ് അലോഷ്യസ് സേവ്യർ എന്നാണ് വിവരം. വിവാദം മാധ്യമങ്ങളിൽ വലിയ ചർച്ചയായ സാഹചര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ അവസാനിപ്പിക്കാനാണ് അലോഷ്യസ് സേവ്യറിന്റെയും തീരുമാനം.
മുൻ എസ്എഫ്ഐ, എബിവിപി നേതാക്കളെ സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് നിയമിച്ചുവെന്നാണ് കെഎസ്‌യുവിന്റെ പ്രധാന പരാതി. ഈ പരാതി മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
“പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്ത് കാര്യം” എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കെഎസ്‌യുവിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.”കെഎസ്‌യു എക്കാലത്തും തിരുത്തൽ ശക്തിയാണ്. മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വളർന്നുവന്നയാളാണ്” എന്ന് കെപിസി പൊതുസെക്രട്ടറി ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. വിവാദം ശമിപ്പിച്ച് സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് പരിഹാരം കാണാനാണ് കെപിസിസി നേതൃത്വത്തിന്റെ ശ്രമം.
