തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ ഊർജ്ജക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപ്രതീക്ഷിതമായ നിരവധി ഘടകങ്ങൾ ഒത്തുചേർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽ നിനോ പ്രതിഭാസം മൂലം മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ വൻ വർധനവുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ കാലങ്ങളിൽ 70 ദശലക്ഷം യൂണിറ്റായിരുന്ന ശരാശരി പ്രതിദിന വൈദ്യുതി ഉപഭോഗം ഇപ്പോൾ 90 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നിരിക്കുകയാണ്. രാജ്യമൊട്ടാകെ മഴ കുറഞ്ഞതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും നിലച്ചു.
കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ചിൽ നിന്ന് 4000 മെഗാവാട്ട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 100 മെഗാവാട്ടിൽ താഴെ മാത്രമായിരുന്നു. വൈദ്യുതിക്കായി മറ്റ് സംസ്ഥാനങ്ങളുമായി കടുത്ത മത്സരമാണ് നടക്കുന്നത്. 240 ഇരട്ടി ഉയർന്ന നിരക്ക് നൽകി വൈദ്യുതി വാങ്ങണോ അതോ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന വലിയ പ്രതിസന്ധിയാണ് സർക്കാർ നേരിടുന്നത്.
ആര് ഭരിച്ചാലും ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്ന് രാജമാണിക്യം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി നിയന്ത്രണങ്ങൾ ഇല്ലാതിരുന്നത് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നതിനാലാണ്. എന്നാൽ ഇത്രയധികം ഉപഭോഗം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതിനാൽ, ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
