കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിൽ (ഹൗസ് നമ്പർ 8) താമസിക്കുന്ന അഖിൽ (32) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ഓട്ടോറിക്ഷയിൽ നിന്ന് 4.433 ഗ്രാം എംഡിഎംഎ-യും 2.898 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവർ എന്ന വ്യാജേന എറണാകുളം ജില്ലയിലുടനീളം തടസ്സമില്ലാതെ ലഹരിമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. അവധി ദിവസങ്ങളിലും മറ്റും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഫ്ലാറ്റുകൾ, ഇടറോഡുകൾ എന്നിവ കേന്ദ്രീകരിച്ച് യാത്രക്കാർക്കും യുവതീയുവാക്കൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകുകയായിരുന്നു അഖിലിന്റെ പതിവ്.
ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കടത്ത്, ആയുധ നിയമം, പൊതുജനങ്ങളെ ശല്യം ചെയ്തത് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ കടവന്ത്ര, സെൻട്രൽ പോലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്.കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കടവന്ത്ര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അതുപോലെ കഴിഞ്ഞ ദിവസം എംഡിഎംഎയുമായി വേങ്ങര സ്വദേശി അനിൽ എന്ന ‘ഫൂലൻ മണി’യെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും 405 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അങ്ങാടിപ്പുറം പാലത്തിന് സമീപം സ്വിഫ്റ്റ് കാറിലിരിക്കെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പെടുത്തി. കാറിൽ നിന്നാണ് 405 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനിൽ.
