ആഗ്ര: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശന വീഡിയോ പങ്കുവെച്ച വ്ലോഗറെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ റഫീഖ് ഖാനാണ് അറസ്റ്റിലായത്. റോഡിലെ കുഴികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന വീഡിയോ റഫീഖ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടിയുണ്ടായത്.
എന്നാൽ, അറസ്റ്റിന് പിന്നാലെ ജാമ്യത്തിൽ ഇറങ്ങിയ റഫീഖ് കൈകൂപ്പി മാപ്പ് പറയുന്ന വീഡിയോ യുപി പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചു. “എനിക്ക് തെറ്റ് പറ്റിപ്പോയി, എല്ലാവരും ക്ഷമിക്കണം” എന്ന് റഫീഖ് ഈ വീഡിയോയിൽ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും ഉപയോഗിക്കണമെന്ന് പോലീസ് ഈ വീഡിയോയ്ക്കൊപ്പം നിർദ്ദേശവും നൽകിയിട്ടുണ്ട്.
നിലവിൽ റഫീഖ് ചെയ്ത വിമർശന വീഡിയോയും, പിന്നീട് പോലീസ് പുറത്തുവിട്ട മാപ്പപേക്ഷ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, റോഡിലെ കുഴികളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് വ്ലോഗറെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
