ന്യൂഡൽഹി: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ തന്റെ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനായി ഇന്ന് യാത്ര തിരിക്കും. എട്ടുമാസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായി രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികൾക്കൊപ്പമാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിലാണ് വിക്ഷേപണം നടക്കുക. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന്( ചൊവ്വാഴ്ച) രാത്രി 8.17-നാണ് പേടകം കുതിച്ചുയരുക. തുടർന്ന്, രാത്രി 11.56-ഓടെ പേടകം ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും.
ബുധനാഴ്ച പുലർച്ചെ 1.25-ഓടെ അനിൽ മേനോനും സഹയാത്രികരായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും ബഹിരാകാശ നിലയത്തിന്റെ എഴുപത്തിയഞ്ചാമത് പര്യവേഷണത്തിന്റെ ഭാഗമായി നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുകാരനാണ് അനിൽ മേനോൻ. മിനിയാപൊളിസിൽ ഉക്രേനിയൻ-ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായി ജനിച്ച 49-കാരനായ അനിൽ മേനോൻ മികച്ചൊരു എമർജൻസി മെഡിക്കൽ വിഭാഗം ഡോക്ടർ കൂടിയാണ്.
നിലവിൽ യുഎസ് സ്പേസ് ഫോഴ്സിലെ കേണലായ അദ്ദേഹം, മുൻപ് യുഎസ് എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ വേരുകളുള്ള ഒരാൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് മാസത്തെ ദൗത്യത്തിന് പോകുന്നത് രാജ്യത്തിന് വലിയ അഭിമാനമാണ്.
