ആലപ്പുഴ: അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ വലഞ്ഞ് കുടുംബങ്ങൾ. മീൻ വിപണിയിലും ഇറച്ചി വിപണിയിലും രേഖപ്പെടുത്തിയ റെക്കോർഡ് വിലക്കയറ്റം സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുകയാണ്.
ഒരു കിലോ മത്തിക്ക് 400 രൂപ വരെയും, കോഴിയിറച്ചിക്ക് 280 രൂപയും, കോഴിക്ക് 180 മുതൽ 190 രൂപ വരെയും വില ഉയർന്നു . ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയർത്തുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം.
മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല പ്രദേശങ്ങളിലും ആവശ്യത്തിനു മത്തി ലഭിക്കാത്ത സാഹചര്യമാണ്. ലഭിക്കുന്ന മീനിനാകട്ടെ ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു.
