തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 34 വർഷം കഠിന തടവും 2,70,000 രൂപ പിഴയും വിധിച്ച് കോടതി. ഹെലിബറിയ മൊട്ടലയം സ്വദേശി പ്രവീൺ റോയി (26)ക്കാണ് ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ് നോബൽ ശിക്ഷ വിധിച്ചത്.
2024ലാണ് കേസിനാസ്പദമായ സംഭവം. 23 പ്രമാണങ്ങളും 16 സാക്ഷികളെയും പ്രോസിക്യൂഷൻ, കോടതിയിൽ ഹാജരാക്കി. പിഴയായി കിട്ടിയ തുക പെൺകുട്ടിക്കു നൽകണമെന്നും, അല്ലാത്തപക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോടും കോടതി ശിപാർശ ചെയ്തു. പ്രതി, വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
