Site icon Fourteen Kerala – 14 Kerala News

കള്ളാടി ദുരന്തം : ‘അപകട മുന്നറിയിപ്പ് നൽകിയില്ല, റെഡ് അലർട്ട് പ്രഖ്യാപിച്ചത് ദുരന്തം ഉണ്ടായ ശേഷം, നാടിനെ തെറ്റിദ്ധരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു

കൽപ്പറ്റ: വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കുന്നു. വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു.

വയനാട്ടിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികൾ തള്ളി.

അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു. പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.

ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദ്ദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്.
ക്യാമ്പിൽ ഉള്ളവർ ചില പ്രയാസങ്ങൾ അറിയിച്ചു. ആവശ്യത്തിന് വസ്ത്രങ്ങൾ ഇല്ല. സ്ത്രീകൾ ഉടുത്തു വന്ന വസ്ത്രത്തിൽ തന്നെയാണ് തുടരുന്നത്. അക്കാര്യത്തിൽ ശ്രദ്ധവേണം. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പിണറായി പറഞ്ഞു.

വയനാട്ടിൽ ശക്തമായ മഴ ഉണ്ടായി. വേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല. എന്തുകൊണ്ടാണ് മുന്നൊരുക്കങ്ങൾ ഇല്ലാതെ പോയത്. അപകട മുന്നറിയിപ്പ് നൽകിയില്ല. അലംഭാവം ഉണ്ടായി. തീവ്ര മഴ ഉണ്ടായിട്ടും ജില്ലയിൽ ഉണ്ടായിരുന്നത് യെല്ലോ അലർട്ട് മാത്രമാണ്. സുരക്ഷ മുൻകരുതൽ ഉണ്ടായില്ല. ദുരന്തം ഉണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങൾ മുന്നിട്ടിറങ്ങി. റെഡ് അലർട്ട് പ്രഖ്യാപിച്ചത് ദുരന്തം ഉണ്ടായ ശേഷമാണ്. കൂട്ടിയിട്ട മണ്ണിന്റെ ഉള്ളിലൂടെയാണ് വെള്ളം വന്നത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ നിർദ്ദേശം നൽകിയതാണ്. എന്നാൽ അതുണ്ടായില്ല.സർക്കാരും ബന്ധപ്പെട്ട അധികൃതരും ആവശ്യമായ നടപടി എടുത്തില്ല. നിർദ്ദേശങ്ങൾ നടപ്പിലായില്ല. നിർദ്ദേശങ്ങൾ നടപ്പാക്കാൻ എന്തെങ്കിലും നടപടികൾ സർക്കാർ എന്ന നിലയ്ക്ക് സ്വീകരിച്ചതായി കാണുന്നില്ല. എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചു എന്ന് കൊങ്കൺ റെയിൽവേ ഉറപ്പ് വരുത്തണമായിരുന്നു.

മണ്ണ് നീക്കണമെന്ന നിർദ്ദേശം ലഭിച്ചിട്ട് രണ്ടാഴ്ച സമയം ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമുള്ളകാര്യമാണ്. മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചത്. സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചില്ല. കുറ്റകരമായ അനാസ്ഥയാണ്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് നല്ലകാര്യം. നാടിനെ തെറ്റിദ്ധരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. സർക്കാർ തലത്തിൽ തന്നെ ശ്രമം നടക്കുന്നുവെന്നും വസ്തുതകൾ വളച്ചൊടിക്കുന്നുവെന്നും പിണറായി പറഞ്ഞു.

Exit mobile version