Site icon Fourteen Kerala – 14 Kerala News

റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്

അറ്റ്‌ലാന്റ: അർജന്റീനയ്‌ക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയർക്കെതിരെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്. ഈജിപ്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബു റിദയാണ് പരാതി നൽകിയതെന്നും ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വാർ പരിശോധനയ്ക്ക് ശേഷി നിഷേധിക്കപ്പെട്ട ഗോൾ, അർജന്റീനയുടെ വിജയഗോളിലേക്കുള്ള തുടക്കമിട്ട മുഹമ്മദ് സലയെ ഫൗൾ ചെയ്തത് തുടങ്ങിയവ അന്വേഷിക്കണമെന്നാണ് പരാതിയിലുള്ളത്. ടൂർണമെന്റിൽനിന്ന് ഫ്രാങ്കോയിസിനേ നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ റഫറിയിങ്ങിനെതിരെ ഈജിപ്ത് പരിശീലകൻ ഹൊസം ഹസ്സനും കളിക്കാരൻ മുസ്തഫ സിക്കോയും രംഗത്തെത്തിയിരുന്നു. ടൂർണമെന്റിലെ വിജയി ആരാണെന്ന് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും കപ്പെടുത്ത് അർജന്റീനയ്ക്ക് കൊടുത്തോളൂ എന്നുമായിരുന്നു സിക്കോയുടെ പരിഹാസം. ഈജിപ്ത് കടുത്ത അനീതി നേരിട്ടെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും ഹസ്സൻ മത്സരശേഷം ആരോപിച്ചിരുന്നു. മത്സരത്തിനിടെ തനിക്ക് വംശീയ അധിക്ഷേപം നേരിട്ടു എന്ന് അറിയിക്കാനായി ഹസ്സൻ ‘ക്രോസ്’ ചിഹ്നവും കാണിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ റഫറി ഹസ്സന് മഞ്ഞക്കാർഡും നൽകിയിരുന്നു.

മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം വമ്പൻ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. ഒടുവിൽ 3-2ന്റെ വിജയത്തോടെ ക്വാർട്ടറിലുമെത്തി. മത്സരം 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കുമ്പോൾ സിക്കോയുടെ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഫൗളിനെ തുടർന്നായിരുന്നു നടപടി.ഇത് വലിയ വിമർശനത്തിന് കാരണമായി. മാത്രമല്ല, എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് മുമ്പ് ഇതേ തരത്തിലുള്ള ഫൗൾ നടന്നിട്ടുണ്ടെന്നും എന്നാൽ റഫറി വാർ പരിശോധിക്കാനോ പെനാൽറ്റി നൽകാനോ തയ്യാറായില്ലെന്നും ഈജിപ്ത് ആരോപിച്ചിരുന്നു.

Exit mobile version