കോതമംഗലം: കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി കാട്ടിലേക്ക് കയറ്റിവിട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വന്യജീവി സാന്നിധ്യമുള്ള പ്രദേശത്തെ ഒരു കിണറ്റിൽ ആന അകപ്പെട്ടത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗത്തെ മണ്ണ് ഇടിച്ചുനിരത്തി വഴിയൊരുക്കിയാണ് ആനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റിയത്. വീഴ്ചയിൽ തുമ്പിക്കൈയിൽ ചെറിയ മുറിവേറ്റിട്ടുണ്ടെങ്കിലും ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎഫ്ഒ വ്യക്തമാക്കി.ഈ ആന പ്രദേശത്ത് സ്ഥിരമായി ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്നതിനാൽ കാട്ടിലേക്ക് വിടാതെ കോടനാട്ടേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇത് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടാക്കി.
തുടർന്ന് ആന്റണി ജോൺ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആനയെ വനത്തിലേക്ക് തന്നെ കയറ്റിവിടാൻ തീരുമാനമായത്.
കാട്ടിലേക്ക് വിട്ടെങ്കിലും ആനയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നാല് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിനായി പ്രത്യേകം നിയോഗിച്ചു. ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെങ്കിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകി.
