മുസാഫർനഗർ: ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഗർഭിണിയായ 28-കാരി കൊല്ലപ്പെട്ടെന്ന പിതാവിന്റെ പരാതിയിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു.
മുസാഫർനഗറിലെ രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റിയാവാലി ഗ്രാമത്തിലാണ് സംഭവം. ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഞായറാഴ്ചയായിരുന്നു മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃപിതാവ്, ഭർതൃമാതാവ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ജൂൺ 29-നാണ് യുവതി മരിച്ചത്. എന്നാൽ പോലീസിനെ അറിയിക്കാതെ ഭർതൃവീട്ടുകാർ രഹസ്യമായി മൃതദേഹം സംസ്കരിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
2023 മാർച്ച് 11-നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷവും സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പിതാവിന്റെ ആരോപണം.പോലീസ് സുരക്ഷയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തതെന്ന് സർക്കിൾ ഓഫീസർ ഗജേന്ദ്രപാൽ സിങ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
