വയനാട്: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിമൂലം തങ്ങൾക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്ന് സ്വകാര്യ ബസ് ഉടമകൾ. ഈ നഷ്ടം മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നു. ജില്ലയിലെ വിദ്യാർഥികളുടെ യാത്രാ നിരക്ക് ഇന്ന് മുതൽ ഏകപക്ഷീയമായി വർധിപ്പിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.
പുതിയ തീരുമാനപ്രകാരം വിദ്യാർഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയായി ഉയർത്തും. ഇതിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി കൂടി വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നുമാണ് ഉടമകളുടെ വാദം. അതേസമയം, സർക്കാരിന്റെ അനുമതിയില്ലാതെ ബസ് ഉടമകൾ നടത്തുന്ന ഈ ഏകപക്ഷീയമായ നിരക്ക് വർധനവിനെതിരെ വിദ്യാർഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏതൊക്കെ റൂട്ടുകളിലാണ് ജില്ലയിൽ കുട്ടികളിൽ നിന്നും കൂടുതൽ ചാർജ് ബസ് ജീവനക്കാർ ഈടാക്കുന്നതെന്ന് ശേഖരിച്ചുവരികയാണെന്ന് എസ്എഫ്ഐ അറിയിച്ചു. അവ ശേഖരിച്ച് ആർ ടിഒയ്ക്ക് നൽകാനാണ് തീരുമാനം. ഇന്ന് വെെകിട്ട് നാല് മണിക്ക് ബസ് തടയുമെന്നും എസ്എഫ്ഐ അറിയിച്ചു. നിരക്ക് വർധന നടപ്പിലാക്കിയാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.ബസ് ഉടമകളുടേത് ഏകപക്ഷീയമായ നടപടിയാണെന്നും വിദ്യാർഥി സംഘടനകൾ പറഞ്ഞു.
