തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മുഖഛായ മാറ്റുന്നതിനായി വിപ്ലവകരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്ത്. സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ‘ട്രാൻസ്പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റികൾ’ രൂപീകരിക്കാൻ സർക്കാർ ഔദ്യോഗിക അനുമതി നൽകി. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, കാന്റീൻ സേവനങ്ങൾ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക എംഎൽഎ അധ്യക്ഷനായുള്ള ഈ കമ്മിറ്റിയിൽ ലോക്‌സഭാംഗം, തദ്ദേശ സ്ഥാപന അധ്യക്ഷൻ, വാർഡ് മെമ്പർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കെഎസ്ആർടിസി മാനേജ്‌മെന്റ് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. യൂണിറ്റ് ഓഫീസറാണ് കൺവീനറായി പ്രവർത്തിക്കുക. എംഎൽഎയുടെ അസാന്നിധ്യത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
മൂന്നു മാസത്തിലൊരിക്കൽ യോഗം ചേരുന്ന കമ്മിറ്റികൾക്ക്, സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ നിന്ന് ഡിപ്പോകളുടെ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും നേരിട്ട് നടപ്പിലാക്കാൻ അധികാരമുണ്ടാകും.
പ്രത്യേക ബാങ്ക് അക്കൗണ്ട് വഴി പ്രവർത്തിക്കുന്ന ഈ കമ്മിറ്റികൾക്ക് സിഎസ്ആർ ഫണ്ട്, പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ് എന്നിവ സ്വീകരിച്ച് വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം.ഡിപ്പോകളുടെ പ്രവർത്തനങ്ങളിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ കെഎസ്ആർടിസിയെ പൊതുജനങ്ങളോട് കൂടുതൽ അടുപ്പിക്കാനും, സർക്കാർ ഫണ്ടിന് പുറമെ അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്താനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ വ്യക്തമാക്കി. ഡിപ്പോകളുടെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
