Site icon Fourteen Kerala – 14 Kerala News

ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി നിലവിലുള്ള മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് തമിഴ്‌നാട് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

ഗോവധത്തിന് മേൽ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വാദം. നിയമം നിർമ്മിക്കാനുള്ള അധികാരം നിയമനിർമ്മാണ സഭയ്ക്കാണ് (ലെജിസ്ലേറ്റീവ് അസംബ്ലി). കോടതി ഇവിടെ സ്വന്തം നിലയിൽ നിയമമുണ്ടാക്കി സഭയുടെ അധികാരത്തിൽ കടന്നുകയറുകയാണ് ചെയ്തത്. പ്രജനനത്തിനോ (Breeding) വളർത്താനോ കഴിയാത്ത പ്രായമായ പശുക്കളെ കൊല്ലാൻ നിയമപരമായി അനുമതിയുണ്ടെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി.

ബക്രീദ് ഉത്സവത്തോട് അനുബന്ധിച്ച് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന കശാപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു മേയ് 17-ന് മദ്രാസ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഒരിടത്തും ഗോവധം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഉറപ്പാക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. പാൽ ഉൽപ്പാദനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്താൻ പശുക്കളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള 1976-ലെ നിയമം മുൻനിർത്തിയായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്. ഇതിനെതിരെയാണ് ഇപ്പോൾ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version