Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ ഷിഗെല്ല ഭീതി; സമ്പർക്കത്തിലൂടെ 14 പേർക്ക് കൂടി രോഗലക്ഷണം, മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

കൽപറ്റ: വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് മന്ത്രി നിർദ്ദേശം നൽകി. മുൻകരുതൽ സ്വീകരിക്കാനുള്ള ബോധവത്കരണം ഇന്ന് തുടങ്ങും. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പ്രത്യേക യോഗം ചേരും.

കിണറുകൾ സ്പെഷ്യൽ ഡ്രൈവിലൂടെ ക്ലോറിനേഷൻ നടത്തും. കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്‌കൂളുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. ഡിസ്ചാർജ് ചെയ്ത കുട്ടികളിൽ ചിലർ വീണ്ടും രോഗലക്ഷണം പ്രകടിപ്പിച്ചതിനാൽ അവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
സ്‌കൂളുകളിൽനിന്ന് ജലപരിശോധന നടത്തിയതിൽ വീഴ്ച വന്നോ എന്ന് പരിശോധിക്കും. പരിശോധനയിൽ ഒരു വീഴ്ചയും പാടില്ലെന്ന് മന്ത്രി നിർദ്ദേശം നൽകി. കോളിയാടി സ്‌കൂളിലെ കുട്ടികളുമായി സമ്പർക്കം വഴി 14 പേർക്ക് കൂടി രോഗലക്ഷണം ഉണ്ടായിട്ടുണ്ട്.

കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 21 കുട്ടികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. നിലവിൽ 60 കുട്ടികളാണ് ചികിത്സയിൽ ഉള്ളത്. സ്കൂൾ തുറന്നതിന് പിന്നാലെ കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.തുടർന്ന് നടന്ന പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ജില്ലയിലെ സാഹചര്യം വിലയിരുത്താനായി ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ട് വയനാട്ടിൽ എത്തും. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യരുടെ കുടലിലേക്ക് പടരുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഷിഗല്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ വ്യാപിക്കുന്ന രോഗമാണിത്.

Exit mobile version