Site icon Fourteen Kerala – 14 Kerala News

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ്; ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹര്‍ജികളാണ് പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന്റെയും ബുദ്ധി കേന്ദ്രം ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നത് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമാണെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും ദിലീപിനെ സഹായിക്കാന്‍ ഓരോ ഘട്ടത്തിലും ഇരുപതോളം സാക്ഷികള്‍ കൂറുമാറിയെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

കേസിനെ അസാധാരണം എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി മുമ്പാകെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കേസ്. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗിക പീഡനങ്ങള്‍ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കി. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Exit mobile version