Site icon Fourteen Kerala – 14 Kerala News

കൊച്ചി മയക്കുമരുന്ന് കടത്ത് കേസ്: ‘സുഹൃത്ത് ചതിച്ചതാണ്’, കൊച്ചി വിമാനത്താവളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ മൊഴി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നര കിലോ മെത്താക്യുലോൺ മയക്കുമരുന്നുമായി പിടിയിലായതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി സത്യനാരായണ റൊക്കല്ലയുടെ നിർണായക മൊഴി പുറത്ത്.

തായ്‌ലൻഡിലേക്ക് വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സുഹൃത്തായ അരുൺകുമാർ പണ്ടാരി തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ആന്ധ്രപ്രദേശ് സ്വദേശിയായ സത്യനാരായണയുടെ വെളിപ്പെടുത്തൽ.തങ്ങളുടെ ബാഗേജിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും, സുഹൃത്തിന്റെ ചതി മനസ്സിലാക്കിയ സങ്കടത്തിലാണ് വിമാനത്താവളത്തിൽ വെച്ച് കത്രിക ഉപയോഗിച്ച് വയറ്റിൽ കുത്തി ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

എന്നാൽ, തന്നെയും മറ്റൊരാൾ ചതിക്കുഴിയിൽ പെടുത്തുകയായിരുന്നുവെന്നാണ് കേസിൽ ഒപ്പം പിടിയിലായ അരുൺകുമാർ പണ്ടാരിയുടെ വാദം. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കോക്കിൽ നിന്നുള്ള തായ് ലയൺ എയർ വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് ഇരുവരെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) വിഭാഗം കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി പിടികൂടിയത്.

നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ മയക്കുമരുന്ന് കടത്തിന്റെ ഉറവിടം കണ്ടെത്താനായി ഡി.ആർ.ഐ. കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ അടുത്ത ദിവസം തന്നെ കോടതിയിൽ സമർപ്പിക്കും.
കേസിൽ അരുൺകുമാർ പണ്ടാരിയാണ് ലഹരിക്കടത്തിന്റെ പ്രധാന സൂത്രധാരനെന്ന വിലയിരുത്തലിൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം ഇപ്പോൾ വിശദമായ പരിശോധനകൾ നടത്തുന്നത്.

Exit mobile version