Site icon Fourteen Kerala – 14 Kerala News

ക്രൂരതകൾ വെച്ചുപൊറുപ്പിക്കില്ല’: കോയമ്പത്തൂരിൽ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിജയ്

കോയമ്പത്തൂര്‍: പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം തമിഴ്നാട്ടില്‍ പ്രതിഷേധം ഉയരവെ പ്രതികരണവുമായി മുഖ്യമന്ത്രി വിജയ്. ഇത്തരം ക്രൂരതകൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം അതീവ ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നതാണ്. ഇത്തരം മനുഷ്യത്വരഹിതവും ദാക്ഷിണ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒട്ടും അനുവദിക്കാനാകില്ല”- അദ്ദേഹം എക്സില്‍ കുറിച്ചു. സംഭവത്തെക്കുറിച്ച് വേഗത്തിലുള്ള അന്വേഷണം നടത്താനും, എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പൊലീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന് കുടുംബം നിലപാടെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. “മാറ്റത്തിന് വേണ്ടിയാണ് ഞങ്ങൾ വോട്ട് ചെയ്തത്. എന്നാൽ പുതിയ സർക്കാർ വന്നിട്ടും ക്രമസമാധാന നിലയിൽ ഒരു മാറ്റവുമില്ലെന്നാണ് ഇത് കാണിക്കുന്നത്” പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോയമ്പത്തൂരിലെ സുലൂർ കണ്ണമ്പാളയം തടാകത്തിന് സമീപമാണ് പത്തുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിനടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെയാണ് കുട്ടി തടാകക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം തങ്ങൾക്ക് ലഭിച്ചതെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ബന്ധുവായ സെന്തിൽ കുമാർ പറഞ്ഞു. സംഭവത്തിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. തമിഴ്‌നാട് ഡി.ജി.പി സന്ദീപ് റായ് റാത്തോഡ് കോയമ്പത്തൂരിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി വരികയാണ്.

Exit mobile version