Site icon Fourteen Kerala – 14 Kerala News

സമൂഹമാധ്യമങ്ങളിൽ പല വാർത്തകളും വരും അതിൽ മറുപടി പറയാൻ കഴിയില്ല, വിമർശനങ്ങൾ ഉണ്ടായാൽ അത് പാർട്ടി തിരുത്തും’- ഇ പി ജയരാജന്‍

ന്യൂഡൽഹി: പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ സ്വാഭാവികമാണെന്നും പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകുമെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കേരളത്തിലെ പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ കേരളത്തിൽ ചോദിച്ചാൽ പോരെയെന്നും ഞാൻ പാർട്ടി കമ്മിറ്റിയിൽ പങ്കെടുത്തില്ലയെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

കേന്ദ്ര കമ്മിറ്റി യോ​ഗത്തിലും പാർട്ടി കമ്മിറ്റി യോ​ഗത്തിലും പല കാര്യങ്ങളും ചർച്ച ചെയ്യും. അത് എല്ലാം പത്രക്കാരോട് വന്ന് പറയുന്നത് അല്ല പാർട്ടി രീതി. ഞങ്ങൾ ‌ചർച്ച ചെയ്ത് തീരുമാനം എടുത്ത് കഴിഞ്ഞാൽ ആ തീരുമാനം ജനങ്ങളെ അറിയിക്കാനായി പത്രക്കാരോട് പറയും. അല്ലാതെ ഒരോരുത്തർ പറഞ്ഞ വാക്കും ശൈലിയും നിങ്ങളോട് വന്ന് പറയുമെന്ന് ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പല വാർത്തകളും വരും അതിൽ മറുപടി പറയാൻ കഴിയില്ല. മാധ്യമ സൃഷ്ടിയാണ് പുറത്ത് വരുന്നത്. അത് ഊഹാപോഹങ്ങൾ ആണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. വിമർശനങ്ങൾ ഉണ്ടായാൽ അത് തിരുത്തും. വിമർശനം, സ്വയം വിമർശനം, തെറ്റുകൾ കണ്ടെത്തൽ, തിരുത്തൽ, ശരിയായ നിലപാട് സ്വീകരിക്കൽ അതെല്ലാം ഞങ്ങളുടെ പാർട്ടിയുടെ രീതിയാണ്. ഞങ്ങൾ തെറ്റ് തിരുത്തന്ന പാർട്ടിയാ‌ണെന്നും പാർട്ടി നടപടി ക്രമത്തിൻ്റെ ഭാഗമാണ് വിമർശനമെന്നും അദ്ദേഹം പ്രതികരിച്ചു.

കെ റെയിൽ റദ്ദാക്കിയ സർക്കാർ നടപടിയിലും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞം പോർട്ട്, ഗെയിൽ പൈപ്പ്, വയനാട് തുരങ്ക പാത, ദേശീയ പാത 66 എന്നിവ ഉപേക്ഷിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സർക്കാരിന് എല്ലാം അധികാരവും ഉണ്ട്. ഇനി ജനം പറയാട്ടെയെന്നും അദ്ദേ​ഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയി രത്തൻ ഖേൽക്കറുടെ നിയമനത്തിൽ ആരെ തീരുമാനിക്കണം എന്നത് ആ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെ തീരുമാനമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് ആ മുല്യം ഉയർത്തി പിടിച്ച് മാത്രമേ ഏത് സർക്കാരും പ്രവർത്തിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കാഫിർ സ്ക്രീൻ ഷോട്ടിലെ പുനരന്വേഷണത്തിലും അദ്ദേഹം പ്രതികരിച്ചു. കൂത്തുപറമ്പിൽ അഞ്ച് പേരെ വെടിച്ച് കൊന്നതിനേക്കാൾ വലിയ സംഭവം അല്ല ഇതൊന്നും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടു കൊന്ന സംഭവത്തിൻ്റെ അത്രയും ഇല്ലലോ ഇതെല്ലാമെന്ന് ഓ‍ർക്കുന്നത് നല്ലതാണ്. ഞങ്ങൾ ഇതൊന്നും ഭയപ്പെടുന്നതല്ല. ഞങ്ങൾ എന്തൊക്കെ കണ്ടതാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഇതിന് പ്രധാന്യം നൽകാതെ കേരളത്തിന്റെ സമ​ഗ്ര വികസത്തിനും ജനക്ഷേമത്തിനും മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) യുടെ മൂവ്മെൻ്റ് കാത്തിരുന്ന് കാണാം. ഇത് അല്ലെ തമിഴ്നാട്ടിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ തീവ്രവാദത്തിൻ്റെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ആ കാലഘട്ടത്തിലെ ഒരു പ്രസ്ഥാനം എന്ന നിലയിൽ ഇതിനെ എല്ലാം നിരീക്ഷിച്ച് ജനങ്ങൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Exit mobile version