Site icon Fourteen Kerala – 14 Kerala News

ധീരജ് വധക്കേസ്; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു

ഇടുക്കി ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാട് എന്നിവരുമായാണ് തെൡവെടുപ്പ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

ധീരജിനെ പ്രതികള്‍ കുത്താനുപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസിലെ പ്രധാന തെളിവായ ഈ കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കോളജ് പരിസരത്താണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിമാന്‍ഡിലായ അഞ്ചുപ്രതികളെ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം ധീരജ് വധക്കേസില്‍ ഇന്ന് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് പിടിയിലായത്. ചേലുവട്ടിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.

ധീരജിനൊപ്പം കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളില്‍ തുടര്‍ ചികിത്സയിലാണ്. മൂന്ന് പേരുടെയും നെഞ്ചിലായിരുന്നു കുത്ത്.

തിങ്കളാഴ്ചയാണ് കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി അടക്കം അറസ്റ്റിലായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയേയും സഹായി ജെറിന്‍ ജോജോയേയും ഈ മാസം 22 വരെയും നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍ ,ടോണി തേക്കിലക്കാടന്‍ എന്നിവരെ 21 വരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്.

Exit mobile version