മലപ്പുറം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളും പ്രതികരണങ്ങളും പുറത്തുവരുന്നു.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷാഫി പറമ്പിൽ എംപി ആദ്യ പ്രതികരണം നടത്തി. കേരളത്തിന്റെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിവാദ്യങ്ങൾ നേരുന്നു എന്നാണ് ഷാഫി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചു എന്നാരോപിച്ച് കോൺഗ്രസ് സൈബർ അണികളിൽ നിന്ന് ഷാഫിക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഷാഫിയിട്ട പോസ്റ്റിന് താഴെയും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതേസമയം, ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
താനൊരു അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിയും ജനങ്ങളുമാണ് തനിക്ക് വലുതെന്നും അദ്ദേഹം പ്രതികരിച്ചു. വി.ഡി. സതീശനും പുതിയ സർക്കാരിനും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം, ഇതുവരെ നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും കൂട്ടിച്ചേർത്തു.താൻ മാറിനിന്നത് കേരളത്തിലെ കാര്യമായതുകൊണ്ടാണെന്നും നേതൃത്വം എല്ലാ വശങ്ങളും ചിന്തിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ചവർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്നും തന്നെ ആക്ഷേപിക്കുന്നവർക്ക് അത് തുടരാമെന്നും വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്.എന്നാൽ ഘടകകക്ഷികളുടെ സമ്മർദ്ദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
