Site icon Fourteen Kerala – 14 Kerala News

75 വർഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും

75 വർഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകി ആരംഭിക്കും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം 10.30 നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എ.എൻ.ഐയോട് പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് പരേഡ് വൈകാൻ കാരണം. പരേഡിന് മുമ്പ് ജമ്മു കശ്മീരിൽ ജീവൻ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ചടങ്ങ് കഴിഞ്ഞ വർഷത്തെ പോലെ 90 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദർശിക്കും. പിന്നീട് സംഘങ്ങൾ മാർച്ച് പാസ്റ്റ് നടത്തും. സാംസ്കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും.” അദ്ദേഹം വ്യക്തമാക്കി.

നിശ്ചലദൃശ്യങ്ങൾ ചെങ്കോട്ട വരെ പോകുമെന്നും എന്നാൽ മാർച്ചിംഗ് നാഷണൽ സ്റ്റേഡിയത്തിൽ നിർത്തുമെന്നും ഓഫീസർ കൂട്ടിച്ചേർത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് ആരെയും കാണാൻ അനുവാദമില്ല. കലാകാരന്മാർ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version