Site icon Fourteen Kerala – 14 Kerala News

മുംബൈയിലെ കുടുംബത്തിലെ നാല് പേരുടെ മരണം വിഷാംശം ഉള്ളില്‍ ചെന്ന്

മുംബൈ: മുംബൈയില്‍ നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന്‍ കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവരുടെ ഹൃദയം, തലച്ചോറ്, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങളാണ് പച്ചനിറമായി മാറിയതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ഉണ്ടാകുന്നതല്ലെന്നാണ് റിപ്പോർട്ട്.

തണ്ണിമത്തന്‍ കഴിച്ചതുകാരണമാണ് കുടുംബം മരിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.ഈ മാസം 27-നാണ് മുംബൈ സ്വദേശികളായ അബ്ദുളള ദോക്കാഡിയ(45), ഭാര്യ നസ്‌റീന്‍(35), മക്കളായ സൈനബ്(16), ആയിഷ(13) എന്നിവർ മരിച്ചത്. ഇവര്‍ അത്താഴത്തിന് ബന്ധുക്കള്‍ക്കൊപ്പം മട്ടന്‍ പുലാവ് കഴിച്ചിരുന്നു. ബന്ധുക്കള്‍ പോയതിന് ശേഷം നാലുപേരും തണ്ണിമത്തന്‍ കഴിച്ചിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെയോടെ നാലുപേര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായിരുന്നതിനാല്‍ ഭക്ഷ്യവിഷബാധ ഏറ്റതാകാം എന്നായിരുന്നു പ്രാഥമിക നിഗനം. ഇതോടെ മരണത്തിന് കാരണം തണ്ണിമത്തനാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാൽ ആന്തരിക അവയവങ്ങളിൽ മോർഫിൻ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മരണം കുടുംബത്തിന്റെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. നിലവില്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍.

Exit mobile version