Site icon Fourteen Kerala – 14 Kerala News

വിജയ്ക്കെതിരെ ഡിഎംകെയുടെ രാഷ്ട്രീയ നീക്കം; കരൂർ സംഭവത്തിൽ ‘ദൃശ്യങ്ങൾ’ ആയുധമാക്കി കടന്നാക്രമണം

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. കരൂരിലെ പാർട്ടി റാലിക്കിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ് മാധ്യമങ്ങളെ കാണാതെ വിമാനത്താവളത്തിലേക്ക് മടങ്ങിയ ദൃശ്യങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ പോരിന് ആയുധമായിരിക്കുന്നത്.

ദുരന്തം നടന്ന സ്ഥലത്തിന് തൊട്ടടുത്തുണ്ടായിട്ടും ഇരകളെ ആശ്വസിപ്പിക്കാനോ പ്രതികരിക്കാനോ തയ്യാറാകാതെ വേഗത്തിൽ നടന്നുപോകുന്ന വിജയ് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുകയാണെന്ന് ഡിഎംകെ ആരോപിച്ചു.ഡിഎംകെ എംപി പി. വിത്സനാണ് വിജയ്യുടെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് രൂക്ഷമായ വിമർശനം ഉയർത്തിയത്. വിജയ്യുടെ രാഷ്ട്രീയ നിലപാടുകൾ വെറും വേഷഭംഗി മാത്രമാണെന്നും പ്രതിസന്ധികളെ കണ്ട് ഓടിപ്പോകുന്നവർക്ക് ഭരണാധികാരിയാകാൻ യോഗ്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏത് വെല്ലുവിളിയിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെന്നും, വിജയ് ഇപ്പോൾ കാട്ടുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമാണെന്നും വിത്സൻ കൂട്ടിച്ചേർത്തു.
കരൂർ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ വിജയ് ശ്രമിക്കുന്നു എന്ന് നേരത്തെ ഡിഎംകെ ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ വിജയ്യുടെ രാഷ്ട്രീയ പ്രവർത്തനത്തിലെ ആത്മാർത്ഥതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് ഡിഎംകെ പക്ഷം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിജയ്യുടെ ജനപ്രീതിക്ക് മങ്ങലേൽപ്പിക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയില്ലായ്മ ചർച്ചയാക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

തുടക്കം മുതൽ വിജയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഡിഎംകെ, പുതിയ ദൃശ്യങ്ങളിലൂടെ വലിയൊരു രാഷ്ട്രീയ പ്രചാരണത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Exit mobile version