നിലമ്പൂർ : കേരള രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ. തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പാർട്ടിയുടെ പേര് നിശ്ചയിച്ചിട്ടില്ലെന്നും, തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് വിടാൻ തീരുമാനമായിരുന്നു. കോൺഗ്രസുമായി വേദി പങ്കിടാൻ തൃണമൂൽ തയ്യാറായില്ലയെന്നും കേരളത്തിൽ യുഡിഎഫുമായി സഹകരിക്കാതെ ടിഎംസിക്ക് മുന്നോട്ട് പോകാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ല. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തെ കുറിച്ച് എതിരഭിപ്രായമില്ല. കോൺഗ്രസുമായി യോജിക്കാൻ പാടില്ലെന്ന നിലപാട് കേരളത്തിൽ പ്രായോഗികമല്ല. യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ ടിഎംസി ബന്ധം വിച്ഛേദിക്കാതെ മറ്റ് മാർഗമില്ല. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം അനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും പി വി അന്‍വർ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസുമായി സഹകരിച്ചാൽ ബിജെപി തൃണമൂലിനെതിരെ ആയുധമാക്കുമെന്ന് ഭയപ്പെടുന്നുണ്ടാകാമെന്നും അന്‍വർ പറഞ്ഞു. കത്ത് ഞാൻ നൽകിയതാണെന്നും കത്ത് പുറത്തുവിട്ട തൃണമൂൽ നേതൃത്വത്തിന്റെ നടപടി നിലവാരമില്ലാത്തതാണെന്നും വ്യക്തിപരമായി നൽകിയ കത്ത് പുറത്തുവിട്ടത് തറ നിലപാടാണെന്നും പി വി അന്‍വർ പറഞ്ഞു.
കത്തിൽ പറഞ്ഞ പേരുകാരിൽ പലരും ഇപ്പോൾ ഇടതുപക്ഷത്തോടൊപ്പം ഇല്ല. അവരുമായി ചർച്ച നടത്താൻ തൃണമൂൽ നേതൃത്വം അന്ന് തയ്യാറായില്ല. കേരളത്തിൽ യുഡിഎഫുമായി അല്ലാതെ എൻഡിഎയുമായി സഹകരിക്കാൻ കഴിയുമോ? കോൺഗ്രസുമായി സഹകരിക്കരുതെന്ന തൃണമൂൽ നിലപാട് അംഗീകരിക്കാൻ കഴിയില്ലയെന്നും പി വി അന്‍വർ വ്യക്തമാക്കി.
