Site icon Fourteen Kerala – 14 Kerala News

വിഴിഞ്ഞം കൊല: ബാറിൽ തുടങ്ങിയ തർക്കം റോഡിൽ ചവിട്ടിക്കൊല; ഒളിവിൽ പോകാൻ ശ്രമിച്ച സഹോദരങ്ങളെ സാഹസികമായി വീഴ്ത്തി പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശി സുമനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പൊലീസ് വലയിലാക്കിയത്. പ്രതികളായ അച്ചു, അനന്തു എന്നീ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് പൊലീസ് വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തിയാണ് ഇവരെ പിടികൂടിയത്.

സുമനെ കൊല്ലണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. അങ്ങേയറ്റം ക്രൂരമായ മർദനമാണ് സുമൻ നേരിട്ടത്. കൊല്ലപ്പെട്ട സുമന്റെ സുഹൃത്താണ് മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ആക്രമണത്തിന് പിന്നാലെ ഇയാൾ വാഹനമെടുത്ത് സ്ഥലത്തുനിന്നും പോയിരുന്നു.

സുമനെ അടിച്ച് റോഡില്‍ തള്ളിയിട്ട് നെഞ്ചിലും മുഖത്തും ഇടിച്ചും കഴുത്തിലും നെഞ്ചിലും പല പ്രാവശ്യം ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞത്തെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സഹോദരങ്ങള്‍ സുമനെ കൊലപ്പെടുത്തിയത്. ബാറില്‍ വെച്ച് അച്ചുവും അനന്തുവും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായിരുന്നു.

ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ വാക്കുതര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചും ഇവര്‍ സുമനെ മര്‍ദിച്ചു. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. പ്രതികൾക്കായി പൊലീസ് നടത്തിയ കൃത്യമായ നീക്കമാണ് ഒടുവിൽ അറസ്റ്റിൽ കലാശിച്ചത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version