Site icon Fourteen Kerala – 14 Kerala News

ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് ബിജെപി നേതാവ്

ആലപ്പുഴ: പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു.
പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രൻ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. ഇതുസംബന്ധിച്ച ഫോൺ റെക്കോർഡ് പുറത്തുവിടുകയും ചെയ്തു.

പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു എന്ന പെൺകുട്ടി ഒരു സാധാരണ വീട്ടമ്മയല്ല. ഇവരാണ് പാലക്കാട്ട് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞത്. ഇവർ ശബരിമല സമരകാലം മുതൽ ശോഭാ സുരേന്ദ്രന്റെ സന്തതസഹചാരിയും പിഎ ആയി കൂടെയുള്ള ആളുമാണെന്നും ബിന്ദു വെളിപ്പെടുത്തി.പാലക്കാട്ടെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് കലാശക്കൊട്ട് സമയത്ത് താൻ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനൊപ്പമായിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി.

പാർട്ടിയിൽ തനിക്കെതിരെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശോഭാ സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ബിന്ദു ആരോപിക്കുന്നു. ആലപ്പുഴ ജില്ലയിൽ ശോഭ സ്വന്തം പക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി പാർട്ടിയുടെ നെടുംതൂണുകളായ വനിതാ പ്രവർത്തകരെയും യുവമോർച്ചാ നേതാക്കളെയും തഴയുകയാണെന്നും അവർ പറഞ്ഞു.

Exit mobile version