Site icon Fourteen Kerala – 14 Kerala News

ഉച്ചയ്ക്ക് ഒരു മണിക്ക് മരണം, വിവരം പുറത്തറിയുന്നത് രാത്രി പത്തിന്;തനുശ്രീയുടെ മരണത്തിൽ ദുരൂഹത

ബെംഗളൂരുവിലെ ഹെബ്ബാളിൽ പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 17 വയസ്സുകാരിയായ തനുശ്രീ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തനുശ്രീയുടെ മരണസമയവും പോലീസിനെ വിവരമറിയിച്ചതിലെ കാലതാമസവുമാണ് സംശയങ്ങൾക്ക് ഇടനൽകിയിരിക്കുന്നത്.

തനുശ്രീ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ രാത്രി പത്ത് മണിയോടെയാണ് പെൺകുട്ടിയുടെ മാതാവ് പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. ഉച്ചയ്ക്ക് നടന്ന മരണം രാത്രി വരെ മറച്ചുവെച്ചതിൽ ദുരൂഹതയുണ്ടെന്ന് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ ആരോപിക്കുന്നു. രാത്രി പത്ത് മണിയോടെ അമ്മയും മറ്റ് നാലുപേരും ചേർന്നാണ് പെൺകുട്ടിയെ കെട്ടഴിച്ചു താഴെയിറക്കിയത്.

പരീക്ഷയിൽ തോറ്റതിലുള്ള വിഷമം കാരണം മകൾ ജീവനൊടുക്കിയെന്നാണ് മാതാവ് പോലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. നിലവിൽ ഹെബ്ബാൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മാതാവിനെയും അന്നേദിവസം വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അന്വേഷണത്തിന് ശേഷമേ മരണത്തിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകൂ.

Exit mobile version