Site icon Fourteen Kerala – 14 Kerala News

മരണകാരണം ധീരജിന്റെ നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഇടുക്കി: ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തിൽ മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

അതേസമയം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് ധീരജിനെ കുത്തിയതെന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍ റിപ്പോർട്ടിലുള്ളത്.  പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ  നിഖിൽ പൈലിയുടേയും ജെറിന് ജോജോയുടെയും  അറസ്റ്റ്  പൊലീസ് രേഖപ്പെടുത്തി. കെഎസ്യു  യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെ രണ്ടുപേർ കൂടി കസ്റ്റഡിയിലുണ്ട്. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ്  മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദിച്ചപ്പോഴാണ് കുത്തിയത്. പേനക്കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ധീരജിനെ കുത്തിയ ശേഷം  പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

നിഖിൽ ഉൾപ്പെടെ ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്.  ഈ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് കെ ഈ യു യൂണിറ്റ് സെക്രട്ടറി അലക്സ് റഫെൽ.  കസ്റ്റഡിയിൽ ഉള്ള രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യകയാണ്. പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.  

Exit mobile version