Site icon Fourteen Kerala – 14 Kerala News

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം : മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി കീഴടങ്ങി. കുറ്റിച്ചല്‍ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫിസില്‍ വൈകിട്ട് മൂന്നരയോടെയാണ് കീഴടങ്ങിയത്.ഫെബ്രുവരി 28ന് വെള്ളനാട് വാളിയറ ആശ്രമത്തിനടുത്തുള്ള അരുണ്‍ കുമാറിന്റെ വീട്ടുവളപ്പിലെത്തിയ മുള്ളന്‍പന്നിയെ ശശി അടിച്ചു കൊന്നുവെന്നാണ് കേസ്. ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മുള്ളന്‍പന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എസ്.ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളനാട് വാളിയറയിലെ ആശ്രമത്തിനടുത്തുള്ള അരുണ്‍കുമാറിന്റെ വീട്ടിനകത്താണു മുള്ളന്‍പന്നിയെ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരം വാര്‍ഡ് അംഗം ഷൈലജയെ അറിയിച്ചു. അവര്‍ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ അറിയിച്ചു.

തൊട്ടുപിന്നാലെ വീട്ടുടമയും നാട്ടുകാരും വനംവകുപ്പിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളന്‍പന്നിയെ അടിച്ചത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതാണ് ശശിക്കു കെണിയായത്.

Exit mobile version