Site icon Fourteen Kerala – 14 Kerala News

സമ്മതമില്ലാതെ സ്ഥാനാർത്ഥിയാക്കി; പാർട്ടി പ്രഖ്യാപിച്ചിട്ടും പ്രചാരണത്തിനിറങ്ങാതെ മന്ത്രി, മലപ്പുറത്ത് ഇന്ന് നിർണ്ണായകം

മലപ്പുറം: താനൂരില്‍ വി അബ്ദുറഹിമാന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍. വി അബ്ദുറഹിമാന്‍ തിരൂരില്‍ മത്സരിക്കണം എന്ന താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ താനൂരില്‍ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇന്ന് മലപ്പുറത്ത് എത്തുന്ന മുഖ്യമന്ത്രിയുമായി വി അബ്ദുറഹിമാന്‍ കൂടിക്കാഴ്ച നടത്തും.

താനൂരില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. തിരൂര്‍ മത്സരിക്കാനുളള താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദം ഇല്ലാതെ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഐഎം പ്രഖ്യാപിച്ചെന്നാണ് പരാതി.
പാര്‍ട്ടി തന്നെ കേട്ടില്ലെന്നാണ് അബ്ദുറഹിമാന്റെ ആരോപണം. താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും തന്നെ നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് അതൃപ്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടും അബ്ദുറഹിമാന്‍ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് പ്രചാരണം തുടങ്ങാത്തത് എന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 15-നാണ് സിപിഐഎം പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി.തളിപ്പറമ്പില്‍ പി കെ ശ്യാമള ടീച്ചര്‍, മട്ടന്നൂര്‍ വി കെ സനോജ്, ബേപ്പൂര്‍ പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി ലിന്റോ ജോസഫ്, തൃത്താല എം ബി രാജേഷ്, ആലുവ എ എം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മത്സരിക്കുന്നത്.

Exit mobile version