Site icon Fourteen Kerala – 14 Kerala News

കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ

കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിന് പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ. കേസിലെ പ്രതിയായ മലയാളി പാകിസ്ഥാൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതിയായ കാടമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലും 168 പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

പാക്കിസ്താൻകാരനായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ,ചൈനീസ് വനിതകളായ ഫ്‌ലൈ, ലീ എന്നിവർക്കാണ് റൂട്ടുകൾ വിറ്റത്. ഇവർ മാസങ്ങളോളം ഇന്ത്യയിൽ സിസ്റ്റം പ്രവർത്തിപ്പിച്ചുവെന്ന ഗുരുതര കണ്ടെത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 35 ലക്ഷം രൂപ ഇബ്രാഹിം പുല്ലാട്ടിന് ഇടപാടിൽ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ഇബ്രാഹിം പുല്ലാട്ടിന്റെ നടപടി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതിയായ അബ്ദുൾ ഗഫൂർ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ.

കേസുമായി ബന്ധപ്പെട്ട് ചാരവൃത്തിയിൽ ‘റോ’ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാക് പൗരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Exit mobile version