Site icon Fourteen Kerala – 14 Kerala News

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ അറസ്‌റ്റിലായ രാഹുൽ ഇ‍ൗശ്വറിന് ജാമ്യമില്ല. പതിനാല് ദിവസത്തേക്ക് രാഹുലിനെ കോടതി റിമാന്റ് ചെയ്തു. വഞ്ചിയൂർ എസിജെഎം കോടതിയാണ് വിധി പറഞ്ഞത്. നേമം പൊലീസ് സ്റ്റേഷനില്‍ അതിജീവിത നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് കോടതി വിധി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നല്‍കിയ യുവതിക്കെതിരെ സെെബര്‍ ആക്രമണം നടത്തിയ കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ സ്വന്തം ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ വഴി അതിജീവിതയുടെ വ്യക്തി വിവരം പരസ്യപ്പെടുത്തിയതായി പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറഞ്ഞു.

രാഹുൽ ഈശ്വറിന്റെ ലാപ്ടോപ്പ് ഇന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ അതിജീവിതയുടെ ഫോട്ടോ കണ്ടെത്തിയതായാണ് വിവരം. ജാമ്യം കിട്ടാത്ത വകുപ്പ്‌ ഉൾപ്പെടെയാണ് പൊലീസ് രാഹുൽ ഇ‍ൗശ്വറിനെതിരെ ചുമത്തിയിരുന്നത്. ഞായാറാഴ്‌ച വൈകിട്ട്‌ ഏഴോടെ കസ്‌റ്റഡിയിലെടുത്ത രാഹുലിനെ നന്ദാവനം എ ആർ ക്യാമ്പിൽ എത്തിച്ച്‌ സൈബർ പൊലീസ്‌ അസി.കമീഷണർ അടക്കമുള്ളവർ വിശദമായി ചോദ്യം ചെയ്‌തിരുന്നു. തുടർന്ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ അദ്ദേഹത്തെ വൈദ്യ പരിശോധനക്കും വിധേയനാക്കി. തെളിവെടുപ്പിന്‌ ശേഷം രാഹുലിനെ ആശുപത്രിയിലെത്തിച്ച് വീണ്ടും വൈദ്യ പരിശോധന നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Exit mobile version