Site icon Fourteen Kerala – 14 Kerala News

പാഠപുസ്തകം പരിഷ്‌കരിച്ചവര്‍ക്ക് ശമ്പളമില്ല; ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിനായി ജോലിയെടുത്ത അധ്യാപകര്‍ക്കും, വിഷയ വിദഗ്ധര്‍ക്കും വേതനം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്. ഒന്നര വര്‍ഷം മുന്‍പ് വരെയുള്ള വേതനവും ആനുകൂല്യങ്ങളും കുടിശികയാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പാഠപുസ്തകത്തിനായി ജോലി ചെയ്ത 800ലധികം വരുന്ന അക്കാദമിക് വിദഗ്ധര്‍.

വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായും മികച്ച രീതിയിലും പൂര്‍ത്തിയാക്കിയതാണ് കരിക്കുലം പരിഷ്‌കരണം. 2023 ഓഗസ്റ്റ് മുതല്‍ 2025 ജൂണ്‍ നീണ്ടു നിന്ന ക്യാമ്പിലൂടെയാണ് ഇത് പൂര്‍ത്തിയാക്കിയതും. 800ല്‍ അധികം അധ്യാപകരും, വിഷയ വിദഗ്ധരും കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായിരുന്നു. പക്ഷേ പകുതി കാലയളവിലെ വേതനം പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പലതവണ അപേക്ഷകള്‍ നല്‍കിയെങ്കിലും എസ്-സിആര്‍ടി പരിഗണിച്ചില്ലെന്നാണ് പരാതി
കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമാകുന്നവര്‍ക്ക് 800 രൂപമുതല്‍ 1500 രൂപ വരെ ഒരു ദിവസം വേതനം ലഭിക്കും. കൂടാതെ യാത്രബത്തയ്ക്കും, മറ്റ് ചെലവുകള്‍ക്കും യോഗ്യതയുണ്ട്. ജോലിയില്‍ തുടരുന്ന അധ്യാപകരെക്കാള്‍ വിരമിച്ച അധ്യാപകരാണ് കരിക്കുലം പരിഷ്‌കരണത്തിനായി കുടുതലും ജോലി ചെയ്തത്. ഫണ്ട് ഇല്ലാത്തിനാലാണ് വേതനം നല്‍കാത്തതെന്നാണ് എസ്-സി ഇആര്‍ടി വിശദീകരണം. ഫണ്ട് ലഭിക്കുന്നമുറയ്ക്ക് വേഗത്തില്‍ കുടിശ്ശിക തീര്‍ക്കുമെന്നും എസ് സിഇആര്‍ടി ഡയറക്ടര്‍ അറിയിച്ചു.

Exit mobile version