Site icon Fourteen Kerala – 14 Kerala News

അശ്ലീല വാട്സാപ് സന്ദേശം; ആശ്രമം മേധാവിക്കെതിരെ ലൈംഗികപീഡന ആരോപണവുമായി 17 പെണ്‍കുട്ടികള്‍, പിന്നാലെ മുങ്ങി

ഡല്‍ഹിയിലെ പ്രശസ്തമായ ആശ്രമത്തിന്‍റെ മേധാവിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി 17 പെണ്‍കുട്ടികള്‍. വസന്ത്കുഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് പരാതി. വാര്‍ത്ത പുറത്തുവന്നതോടെ ആശ്രമം ഡയറക്ടര്‍ സ്ഥാനത്തുനിന്നും ചൈതന്യാനന്ദ സരസ്വതിയെ നീക്കം ചെയ്തു.
പരാതിയെ തുടര്‍ന്ന് സ്വാമി ഒളിവില്‍ പോയതായാണ് വിവരം. ആഗ്രയില്‍ നിന്നായിരുന്നു നേരത്തേ ചൈതന്യാനന്ദയുടെ ഫോണ്‍ ലൊക്കേഷന്‍ ലഭിച്ചത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അദ്ദേഹത്തിന്‍റെ വോള്‍വോ കാറും പിടിച്ചെടുത്തു.

സ്വാമി പാര്‍ത്ഥസാരഥി എന്നുകൂടി പേരുണ്ടായിരുന്ന ചൈതന്യാനന്ദയുടെ പ്രവൃത്തികളില്‍ ആശ്രമത്തിന് സംശയം തോന്നിയിരുന്നെന്നും ആരോപണങ്ങള്‍ കടുത്ത പശ്ചാത്തലത്തില്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തെന്നും ആശ്രമം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാകുന്നു. ശ്രീശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റില്‍ പിജിഡിഎം കോഴ്സ് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പരാതിക്കാര്‍.32 പെണ്‍കുട്ടികളുടെ മൊഴിയെടുത്തതില്‍ 17പേരും ചൈതന്യാനന്ദക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. വാട്സാപിലൂടെ അശ്ലീല സന്ദേശങ്ങളയക്കുക, നേരെ കാണുമ്പോള്‍ മോശം കമന്റുകള്‍ പറയുക, ശരീരത്തില്‍ സ്പര്‍ശിക്കുക, തുടങ്ങിയുള്ള പരാതികളാണ് ഇയാള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇയാളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നില്‍ക്കാനായി വനിതാ അധ്യാപകരും അഡ്മിനിസ്ട്രേഷന്‍ ജീവനക്കാരും തങ്ങളെ നിര്‍ബന്ധിച്ചെന്നും ഈ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തുന്നു. സിസിടിവി പരിശോധിച്ചുള്ള അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. റെയ്ഡുകളില്‍ ഹാര്‍ഡ് ഡിസ്ക്കുകളും വിഡിയോ റെക്കോര്‍ഡറുകളും വോള്‍വോ കാറും പിടിച്ചെടുത്തു.

Exit mobile version